Pages

Friday, August 27, 2010

പരേതന്‍റെ പ്രണയ സ്മൃതികള്‍...




മലയജം ചാലിച്ച ലലാടത്തിലുമ്മയാലിത്തിരി
സാന്ത്വനമേകീടാമാത്മാവില്‍ 
വേലിയേറ്റങ്ങള്‍ ഭവിയ്ക്കുമാ കണ്‍കളി -
ലഴലിന്റെ തോഴനീ ഞാനാണോ കണ്മണീ ...  
മാനസകുഞ്ജകുടീരങ്ങളില്‍ പൂത്ത
പ്രണയ പുഷ്പങ്ങളെ ചൂടാന്‍ മറന്നുവോ ...?

മാനസമിന്നൊരു തോണിയിലാണെന്റെ 
യാത്രകള്‍ കാലാന്തരങ്ങള്‍ക്കു പിന്നിലും
ജന്മജന്മാന്തരം പിന്നിട്ടൊഴുകുമ്പോള്‍
തെളിയുന്നു വഴികള്‍ നാമൊരുമിച്ച സന്ധ്യയും
കവിളിണതന്നിലെന്നധരങ്ങള്‍ ചേര്‍ന്നപ്പോള്‍
ചിരിതൂകി നിന്നൊരാ നളിനവും കണ്ടു ഞാന്‍    
കല്പടവില്‍ നാലു പാദങ്ങള്‍ കൊണ്ടു നാ  -
മാഴ്ത്തിയ പനിനീരില്‍ പുളകം കണ്ടു
കുങ്കുമം വാരിയെറിഞ്ഞ ദിവാകരനിന്നും
ബഹുവര്‍ണ്ണ സ്വര്‍ഗ്ഗം തീര്‍ക്കുന്നു
കാണാമെവിടെയും നാമന്നു പ്രണയിച്ച
പ്രണയം പുഷ്പിച്ചു നില്‍ക്കുന്നനശ്വരം .....

സായന്തനങ്ങള്‍ അന്ത്യമല്ല
പൊന്‍പുലരിയ്ക്കായി തിരികെടുന്നു
കിഴക്കിലുയരും ജ്വാലയും കൊണ്ടു ഞാന്‍
ജാലകപ്പഴുതിലൂടൊരു ദിനമെത്തീടാം  
ഉണരും പ്രഭാതത്തിലിരു പാണികള്‍ ചേര്‍ത്തു
പക്ഷങ്ങള്‍ വീശിയുയര്‍ന്നു പോകാം
ആ നല്ല നാളുകള്‍ക്കരികിലെത്താം......